കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവകാലത്ത് ലക്ഷക്കണക്കിന് ഭക്തജനങ്ങൾ എത്തുന്നതിനാൽ യാത്രാദുരിതം രൂക്ഷമാകുന്ന സാഹചര്യത്തിൽ മാനന്തവാടി-മട്ടന്നൂർ-കണ്ണൂർ വിമാനത്താവള റോഡ് വികസനം അടിയന്തരമായി നടപ്പാക്കണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ റവന്യൂ മന്ത്രി എ.പി. അനിൽ കുമാറിനോട് ആവശ്യപ്പെട്ടു.
റോഡ് വികസനത്തിനായി നിയോഗിക്കുന്ന റവന്യൂ ഉദ്യോഗസ്ഥർ ഇടയ്ക്കിടെ സ്ഥലംമാറിപ്പോകുന്നത് സർവേ നടപടികളെ ബാധിക്കുന്നതിനാൽ ഇത്തരം മാറ്റങ്ങൾ ഒഴിവാക്കി നടപടികൾ വേഗത്തിലാക്കണമെന്നും നിവേദന സംഘം ആവശ്യപ്പെട്ടു.
റോഡ് വികസനത്തിനായി ഭൂമി, സ്ഥലം, വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ വിട്ടുനൽകുന്നവർക്ക് പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ സ്വീകരിക്കണമെന്നും ഭാരവാഹികൾ മന്ത്രിയോട് ആവശ്യപ്പെട്ടു.
നിവേദനം സ്വീകരിച്ച മന്ത്രി വിഷയം ജില്ലാ കളക്ടറുടെ യോഗത്തിൽ ഉന്നയിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് അറിയിച്ചു. മാനന്തവാടി-മട്ടന്നൂർ-കണ്ണൂർ വിമാനത്താവള റോഡ് ആക്ഷൻ കമ്മിറ്റി ചെയർമാൻ ജോണി പാമ്പാടി, കൺവീനർ ജിൽസ് മേക്കൽ, ട്രഷറർ ബിജു തോട്ടത്തിൽ എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.